ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല- ആന്റോ അഗസ്റ്റിന്‍

 

 

താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. കേസ് എന്താണെന്ന് അറിയില്ലെന്നും താന്‍ കൊച്ചിയിലല്ലേ ഉള്ളതെന്നും ആന്റോ പറഞ്ഞു. അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ആന്റോ.

'മെസ്സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസിന് കൈമാറി. അതിനുശേഷം എക്‌സൈസുമായി ബന്ധപ്പെട്ട ഏതോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കാം. രണ്ട് മണി മുതല്‍ എന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. ഞാന്‍ മദ്യപിക്കുന്ന ആളല്ല, ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല. എക്‌സൈസിന്റെ കേസിനെ കുറിച്ച് അറിയില്ല. വീട്ടില്‍ മദ്യം സൂക്ഷിച്ചതായി അറിയില്ല. ഞാന്‍ ഇവിടെയല്ലേ ഉള്ളത്' -ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് 67 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇതില്‍ 43 ലിറ്റര്‍ വിദേശ നിര്‍മിത വിദേശമദ്യമാണ്. നിയമപരമായി വീട്ടില്‍ സൂക്ഷിക്കാവുന്നത് 3 ലിറ്റര്‍ വിദേശമദ്യമാണെന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ മദ്യം കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് എത്തി മദ്യശേഖരം പിടിച്ചെടുക്കുകയായിരുന്നു.10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്ന അബ്കാരി നിയമത്തിലെ 51എ വകുപ്പ് പ്രകാരമാണ് എക്‌സൈസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്. അറസ്റ്റിനു പിന്നാലെ ആന്റോയെ വൈദ്യപരിശോധനയ്ക്ക് ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് വിവരം. ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേര്‍ക്കുമെതിരെയാണ് സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.