ബഹുഭാര്യത്വ നിരോധന ബിൽ പാസാക്കി അസം നിയമസഭ
ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തികൾക്ക് ഏഴു മുതൽ 10 വർഷം വരെ തടവും കനത്ത പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. തെറ്റ് ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷയും ബില്ലിൽ നിർദേശിക്കുന്നുണ്ട്. ഇരയാകുന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ഈ ബഹുഭാര്യത്വ നിരോധന ബിൽ ഉത്തരാഖണ്ഡ് മാതൃകയിലുള്ള ഏക സിവിൽ കോഡിനുള്ള (UCC) ആദ്യ പടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അധികാരത്തിൽ വന്നാൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷനിൽ തന്നെ ഏക സിവിൽ കോഡ് പാസാക്കുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു. നവംബർ 25-നാണ് ഈ ബിൽ അസം നിയമസഭയിൽ അവതരിപ്പിച്ചത്.
ബഹുഭാര്യത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ നിന്ന് മറച്ചുവെക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ബിൽ നിർദേശിക്കുന്നുണ്ട്. ഇത്തരം വിവാഹങ്ങൾ നടത്തുന്ന പുരോഹിതന്മാർക്ക് രണ്ട് വർഷം വരെ തടവും 1.5 ലക്ഷം രൂപ പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. ആർട്ടിക്കിൾ 342 പ്രകാരം അംഗീകരിക്കപ്പെട്ട പട്ടികവർഗ്ഗങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർദ്ദിഷ്ട നിയമം അസമിലെ ആറാം ഷെഡ്യൂൾ പ്രദേശങ്ങൾക്കും ബാധകമല്ല.