വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് തുടർച്ചയായ രണ്ടാം മാസവും വിലവർധനവ്
വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് തുടർച്ചയായ രണ്ടാം മാസവും വിലവർധനവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) വിവരങ്ങൾ പ്രകാരം എ.ടി.എഫ് വില ലിറ്ററിന് 6.28 രൂപ വർധിപ്പിച്ചു- 5.46 ശതമാനം വർധനവ്. ഇതോടെ ലിറ്ററിന് 115 രൂപയിൽനിന്ന് 121.28 രൂപയായി ഉയർന്നു.
ഇന്ധനച്ചെലവാണ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിലൊന്ന്. പുതിയ വില വർധന വിമാന യാത്രാക്കൂലി വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഓഗസ്റ്റിലും വിമാന ഇന്ധന വില വർധിപ്പിച്ചിരുന്നു. അഞ്ച് രൂപയാണ് ഓഗസ്റ്റ് ഒന്നിന് നിലവിൽവന്ന വിലവർധന. 110 രൂപയിൽനിന്ന് 115 രൂപയായാണ് അന്ന് ഉയർത്തിയത്. ജൂലായിയിൽ വിമാന ഇന്ധന വില ലിറ്ററിന് അഞ്ചുരൂപ കുറച്ചിരുന്നു.
രാജ്യത്തെ ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 35 മുതൽ 40 ശതമാനം വരെ ഇന്ധനത്തിനാണ് ചെലവാക്കുന്നതെന്നാണ് കണക്കുകൾ. ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് വിമാന ഇന്ധനത്തിന്റെയും വിലവർധന.