അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവ് വിവരങ്ങൾ പുറത്തുവിട്ട് ഖജാൻജി

 

 

അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവ് വിവരങ്ങൾ പുറത്തുവിട്ട് ഖജാൻജി ഗോവിന്ദ് ദേവ് ഗിരി. അതുപ്രകാരം ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ച 2020 മുതൽ ഇതുവരെ ലഭിച്ചത് 3,264 കോടി രൂപയാണ്. ഇതിൽ 2,370 കോടി രൂപ ക്ഷേത്ര നിർമാണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു. സംഭാവനയായി ലഭിച്ച, സ്വർണമുൾപ്പെടെയുള്ള 30 കിലോഗ്രാം വസ്തുക്കളും വെള്ളിയിലുൾപ്പെടെയുള്ള 1518 സാധനങ്ങളും വിലപിടിപ്പുള്ള മറ്റു സംഭാവനകളും ട്രസ്റ്റിന്റെ കൈവശമുണ്ടെന്ന് ഖജാൻജി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.

2926 അമൂല്യവസ്തുക്കൾ സുരക്ഷിതമാണ്. അവയുടെ രേഖ ട്രസ്റ്റിന്റെ കൈവശമുണ്ട്. 2024 മാർച്ച് 31 വരെ 16.765 കിലോഗ്രാം, 2024-25 കാലത്ത് 10.445 കിലോഗ്രാം, 2025-26 കാലത്ത് 5.050 കിലോഗ്രാം എന്നിങ്ങനെ 2026 മാർച്ച് 31 വരെ 32.259 കിലോഗ്രാം സ്വർണസമാന വസ്തുക്കളാണ് ലഭിച്ചത്. ശുദ്ധീകരിച്ച ശേഷമുള്ള 849.272 കിലോഗ്രാം വെള്ളിയുൾപ്പെടെ 1518.925 കിലോഗ്രാം വെള്ളിസാധനങ്ങളും ക്ഷേത്രത്തിലുണ്ട് -അദ്ദേഹം പറഞ്ഞു.

അതിനിടെ ക്ഷേത്രത്തിൽ വിവിധ പരിപാടികൾക്കായി ചെലവിട്ട 124 കോടി രൂപയുടെ കണക്ക് പരിശോധനയും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) തുടങ്ങി. 2024 ജനുവരിയിലെ പ്രതിഷ്ഠാചടങ്ങ്, മഹാകുംഭമേളയ്ക്കായുള്ള ഒരുക്കം, 2025-ലെ കൊടിയേറ്റ പരിപാടി എന്നിവയ്ക്കായി ചെലവഴിച്ച തുകയാണ് പരിശോധിക്കുന്നത്. പ്രതിഷ്ഠാചടങ്ങിനു മാത്രം 113 കോടി രൂപയാണ് ചെലവായത്.