ബാങ്ക് തട്ടിപ്പ് കേസ്: അനില്‍ അംബാനിയുടെ വീടുൾപ്പെടെ 3,716 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
Feb 25, 2026, 20:25 IST
ബാങ്ക് തട്ടിപ്പ് കേസില്‍ വ്യവസായി അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുംബൈയിലെ വസതി ഉള്‍പ്പെടെ 3,716 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ആരോപണവിധേയമായി ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി.മുംബൈയിലെ പാലി ഹില്‍ പരിസരത്തെ 'അബോഡ്' എന്ന വീടുൾപ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. 66 മീറ്റര്‍ ഉയരവും 17 നിലകളുമുള്ളതാണ് ഈ കെട്ടിടം. 473.17 കോടിയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടിയതിന് പുറമെ ചോദ്യം ചെയ്യലിനായി അനില്‍ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് അംബാനിയെ കേസില്‍ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നല്‍കിയത്.റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്നിവയുടെ യെസ് ബാങ്കുമായി ബന്ധപ്പെട്ട പൊതു ഫണ്ട് വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. 2017-2019 കാലയളവില്‍ നടന്ന ഇടപാടുകളാണ് കേസിന് ആധാരം. ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12,000 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ മൂന്ന് ഇസിഐആര്‍ (എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍) ഫയല്‍ ചെയ്യുകയും ചെയ്തു.റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ 2,965 കോടി രൂപയും, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ 2,045 കോടി രൂപയും യെസ് ബാങ്ക് നിക്ഷേപിച്ചിരുന്നു. തൊട്ടുപിന്നാലെ, 2019 ഡിസംബറോടെ ഈ രണ്ട് സ്ഥാപനങ്ങളും 'നിഷ്‌ക്രിയ' ആസ്തികളായി മാറുകയായിരുന്നു. യെസ് ബാങ്ക് അനില്‍ അംബാനി കമ്പനികള്‍ക്ക് നല്‍കിയ 3,000 കോടിയുടെ വായ്പയില്‍ വഴിവിട്ട ഇടപാടുകള്‍ നടന്നു മറ്റൊരു ആരോപണം. അംബാനിയുടെ കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രമോട്ടര്‍മാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തി എന്നാണ് ഇഡി കണ്ടെത്തല്‍.