ടാറ്റയെ വീണ്ടും ബെംഗാളിലേക്ക് ക്ഷണിച്ച് ബിജെപി സർക്കാർ
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിനെ നിക്ഷേപത്തിനായി ക്ഷണിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ബംഗാളിലേക്ക് പുതിയ നിക്ഷേപം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ വ്യവസായ മന്ത്രി തപസ് റോയ് അറിയിച്ചു.
ടാറ്റ മോട്ടോഴ്‌സിന്റെ അമരക്കാരനായിരുന്ന രത്തൻ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിച്ചിരുന്ന നാനോ കാർ പദ്ധതിക്കുള്ള ഫാക്ടറി പശ്ചിമ ബംഗാളിൽ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, ഫാക്ടറിക്കുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ 2008-ൽ നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ടാറ്റ നാനോ പദ്ധതി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റിയത്.
ടാറ്റ ഗ്രൂപ്പിനെ പശ്ചിമ ബംഗാളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കങ്ങളിലാണ് ഞങ്ങൾ. ഇതാനായി ടാറ്റ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി തപസ് റോയ് അറിയിച്ചിരിക്കുന്നത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് പുറമെ, നിരവധി വ്യവസായങ്ങൾ ടാറ്റ മോട്ടോഴ്‌സിനുണ്ട്. ഇവ വികസിപ്പിക്കുന്നതിന് പുതിയ യൂണിറ്റുകളും മറ്റും ആരംഭിക്കാനുള്ള താത്പര്യമാണ് പരിശോധിക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്.
സിംഗൂർ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതോടെ പശ്ചിമ ബംഗാൾ ഇൻഡ്‌സ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, ടാറ്റ മോട്ടോഴ്‌സിന് പലിശയുൾപ്പെടെ നഷ്ടപരിഹാര തുക നൽകേണ്ടി വന്നിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. ഇത്തരം കാര്യങ്ങൾ സംസ്ഥാനം വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സിംഗൂരിൽ ടാറ്റ നാനോ കാർനിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് പശ്ചിമ ബംഗാൾ സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ 2023 ഒക്ടോബർ 30-ന് വിധി പുറപ്പെടുവിച്ചിരുന്നു. 2016 സെപ്റ്റംബർ മുതൽ 11 ശതമാനം പലിശ ഉൾപ്പെടെയാണ് മൂന്നംഗ ട്രിബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ചത്.