വീഴ്ച പറ്റിയെന്ന് കേന്ദ്രം, പുനർമൂല്യനിർണയത്തിൻെറ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി മാറ്റി സി.ബി.എസ്.ഇ.

 

സി.ബി.എസ്.ഇ.യുടെ പുതിയ ഓൺ-സ്‌ക്രീൻ മാർക്കിങ്(ഒ.എസ്.എം.) തകരാറിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ‘പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ സുരക്ഷിതമാണ്. ഒ.എസ്.എം. സംവിധാനത്തിൽ വീഴ്ചയുണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആഗോളതലത്തിൽ ഒട്ടേറെ സ്ഥാപനങ്ങൾ ഒ.എസ്.എം. സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾക്കായി രൂപകല്പന ചെയ്തതാണ് സംവിധാനമെന്നും പ്രധാൻ വിശദീകരിച്ചു.

അതിനിടെ, ഒ.എസ്.എമ്മിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മുൻപ് വിവാദങ്ങളിൽപ്പെട്ട കോഎംപ്റ്റ് എജു ടെക് എന്നി കമ്പനിക്ക് എങ്ങനെയാണ് പരീക്ഷാ നടത്തിപ്പിന്റെ കരാർ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തേതന്നെ പുറത്താക്കേണ്ടതായിരുന്നെന്നും രാഹുൽ പറഞ്ഞു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ കാരണം രാഹുൽ നിരാശയിലാണെന്നും രാഷ്ട്രീയത്തിന് മുൻഗണന നൽകാതെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷനേതാവിന് മറുപടിയായി പ്രധാൻ വ്യക്തമാക്കി.