ചെറിയാൻ ഫിലിപ്പ് വിഷയം: അനൗചിത്യമെന്ന്‌ തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്- ബിന്ദു കൃഷ്ണ

 

സൈബർ അധിക്ഷേപങ്ങളെ താൻ മൈൻഡ് ചെയ്യാറില്ലെന്നും അസത്യത്തിന് അധിക കാലം പിടിച്ച് നിൽക്കാനാവില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ. പല ഘട്ടങ്ങളിലും സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ എനിക്ക് അനൗചിത്യമെന്ന്‌ തോന്നി, അത്രമാത്രമേ ഉള്ളൂവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. മന്ത്രിയായ ശേഷം മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പാടുകളൊക്കെ അനുഭവിച്ചിരുന്നു. അച്ഛന് ചിട്ടിയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. ആ കാലത്ത് അമ്മയ്ക്ക് പെട്ടെന്ന് വയ്യാതായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കൊക്കെ പോയി. ഇതോടെയാണ് അച്ഛൻ ചായക്കട തുടങ്ങിയത്. പിന്നീട് ഞാൻ നിയമപഠനം പൂർത്തിയാക്കുംവരെ അവിടെ ചായക്കടയിൽ ജോലിക്ക് പോവുമായിരുന്നു. പഠനം പൂർത്തിയാക്കി ജോലിക്ക് പോവാൻ തുടങ്ങിയ ശേഷം അച്ഛനോട് ആ ജോലിക്ക് പോവേണ്ടെന്ന് പറഞ്ഞു- ബിന്ദു കൃഷ്ണ പറഞ്ഞു.

മൂന്ന് തവണ തോറ്റു. 2011 നിയമസഭ, 2014 ലോക്‌സഭ, 2021 നിയമസഭ. അപ്പോഴൊക്കെ വലിയ അധിക്ഷേപങ്ങൾ നേരിട്ടു. പരിഹാസങ്ങൾക്ക് ഇരയായി. ആദ്യമൊക്കെ തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് അത്ര വലിയ കാര്യമായി കരുതിയിരുന്നില്ലെങ്കിലും ഇങ്ങനെ തുടർച്ചയായി പരിഹാസം ഉണ്ടായതോടെ ഏത് വിധേനയും ജയിച്ച് കാണിക്കുക എന്നത് വാശിയായി. പിന്നീട് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത്തവണത്തെ ജയമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഈ വിജയത്തിന് ജനങ്ങളോടും അവസരം തന്ന കോൺഗ്രസ് നേതൃത്വത്തോടും നന്ദി പറയുകയാണ്. ഏത് വകുപ്പ് കിട്ടിയാലും ജനങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.