ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

 

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.

വിവാദ പ്രസ്താവനയുടെ വിഡിയോ ദൃശ്യങ്ങള്‍ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും, ഇടത്-വലത് മുന്നണികള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അതേസമയം, വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ബി. ഗോപാലകൃഷ്ണന്‍ ക്ഷോഭിച്ചു. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും തന്നെ വര്‍ഗീയവാദി എന്ന് വിളിച്ചാലും പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.