ഒന്‍പതാം ക്ലാസുകാര്‍ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്

 

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ഇന്ന് നടന്ന ഒന്‍പതാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം 10ന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്. തലശ്ശേരി നോര്‍ത്ത് ബിആര്‍സിക്ക് കീഴിലെ ചില സ്‌കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നല്‍കിയത്.

എട്ടാം ക്ലാസിന്റേത് അടുത്ത ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷയായിരുന്നു. ഈ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമ്പതാം ക്ലാസുകാര്‍ക്ക് നല്‍കിയത്. കവര്‍ പൊട്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ബി.ആര്‍.സിയുമായി ബന്ധപ്പെട്ട് ഒന്‍പതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്‌കൂളുകളിലും ആരംഭിച്ചത്.ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 31നാണ് പരീക്ഷ അവസാനിക്കുന്നത്. ഏപ്രില്‍ ആദ്യ വാരത്തോടെ മൂല്യനിര്‍ണ്ണയ ക്യാംപുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.