ഇന്ത്യ-യുഎസ് കരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്

 
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍, യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ എന്നിവ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണം. ഇരു കരാറുകളെയും സംബന്ധിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം പോലും പരിഗണിക്കാതെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായും കീഴടങ്ങിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. ട്രംപ് നല്‍കിയ വിവരങ്ങളില്‍ നിന്ന്, പ്രധാനമന്ത്രി മോദി പൂര്‍ണ്ണമായും കീഴടങ്ങി എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.വ്യാപാര കരാറില്‍ ധാരണയായ വിവരം ഇന്ത്യന്‍ സമയം രാത്രി വളരെ വൈകിയാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഇറക്കുമതി ഇന്ത്യ ഉദാരവല്‍ക്കരിച്ചിട്ടുണ്ടെന്നാണ് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പ്രസ്താവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യ-യുഎസ് കരാറും, ഇന്ത്യ-ഇയു കരാറും പാര്‍ലമെന്റില്‍ വെക്കണമെന്നും, ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.