മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം; ഇന്ന് പ്രതിഷേധ പരിപാടി
എറണാകുളം മലയിടംതുരുത്തിലെ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താൻ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയംതുരുത്തിൽ നടക്കും. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം വൻ പ്രതിഷേധത്തിൽ അവസാനിച്ചിരുന്നു.
അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകായായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. ബലപ്രയോഗം പാടില്ലെന്ന നിർദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ എറണാകുളം റെയ്ഞ്ച് ഐജിക്ക് ആലുവ റൂറൽ എസ്പി ഇന്ന് റിപ്പോർട്ട് നൽകും.ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി തര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.
കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലന്‍സ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടു. നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡിജിപിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.