വികസിത ഭാരതത്തിന്റെ അടിത്തറ വികസിത കേരളമെന്ന് ഗവര്‍ണര്‍

 

രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന 'ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്' മതിയാകില്ലെന്നും പ്രവര്‍ത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വ്യക്തമാക്കി. തൈക്കാട് ലെമണ്‍ ട്രീ ഹോട്ടലില്‍ നടന്ന സിഐഐ എമര്‍ജിങ് ട്രാവന്‍കൂര്‍ സമ്മിറ്റ് 2026 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ വ്യവസായ രംഗങ്ങള്‍ കൈകോര്‍ത്താല്‍ മാത്രമേ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വളര്‍ച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ 'വികസിത ഭാരത' ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങള്‍ക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും ''വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങള്‍ രൂപപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങള്‍, സാങ്കേതിക മേഖലകള്‍ എന്നിവയില്‍ വന്‍ സാധ്യതകളുണ്ടെന്നും പാരമ്പര്യ വൈദഗ്ധ്യവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച വളര്‍ച്ചയാണ് സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തിരുവനന്തപുരം നഗരത്തിന്റെ ഭാവി വികസനത്തെ ആസ്പദമാക്കി നടന്ന പ്രത്യേക പാനല്‍ ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് എംപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ എംഎല്‍എ കെഎസ് ശബരിനാഥ് എന്നിവര്‍ പങ്കെടുത്തു. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ ആകര്‍ഷണം, ദീര്‍ഘകാല നഗര ആസൂത്രണം, വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവ ചര്‍ച്ചയായി. ബ്ലാക്ക്സ്റ്റോണിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി വിഭാഗം മാനേജിങ് ഡയറക്ടര്‍ അരവിന്ദ് കൃഷ്ണന്‍ നയിച്ച പ്രത്യേക സെഷനില്‍ ആഗോള നിക്ഷേപ പ്രവണതകളും മൂലധന സാധ്യതകളും വിശദീകരിച്ചു.

സമ്മിറ്റിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (ഗടഡങ) സഹകരണത്തോടെ പ്രത്യേക ബി2ബി, ബി2ജി മീറ്റിംങുകളും സംഘടിപ്പിച്ചു. നിക്ഷേപകരെയും ബാങ്കുകളെയും സര്‍ക്കാര്‍ വകുപ്പുകളെയും സ്റ്റാര്‍ട്ടപ്പുകളുമായും എംഎസ്എംഇകളുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സംരംഭം ഫണ്ടിങ്, തന്ത്രപരമായ പങ്കാളിത്തം, തൊഴില്‍ സൃഷ്ടി എന്നിവയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നു. ദക്ഷിണ കേരളത്തെ വ്യവസായനിക്ഷേപ കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പ്രായോഗിക നടപടികളാണ് സമ്മിറ്റില്‍ മുന്നോട്ടുവച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി തമ്പുരാട്ടി, സി.ഐ.ഐ കേരള സ്റ്റേറ്റ് ഹെഡ് വി ജയകൃഷ്ണന്‍, സിഐഐ കേരള ചെയര്‍മാന്‍ വികെസി റസാക്, സിഐഐ തിരുവനന്തപുരം ചെയര്‍മാന്‍ നിഖില്‍ പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.