വിജയ്‌യുടെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്; ഇടപെടലുമായി മദ്രാസ് ഹൈക്കോടതി
Apr 20, 2026, 16:44 IST
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. നൂറു കോടിയിൽ അധികം രൂപയുടെ വിവരം ഒരു മണ്ഡലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ, ആദായനികുതി വകുപ്പ് എന്നിവരോട് ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദേശം.വിജയ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ നൽകിയ നാമനിർദേശ പത്രികയിലെ സ്വത്തുകണക്കിലാണ് പൊരുത്തക്കേട്. 115 കോടി രൂപയുടെ സ്വത്തെന്നാണു പെരമ്പൂരിൽ കാണിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ രേഖയിൽ പറയുന്നത് 220 കോടി രൂപയുടെ സ്വത്തെന്നാണ്. ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന ഭാര്യയുടെ സ്വത്തു വിവരങ്ങൾ മറച്ചു വച്ചതായും പരാതി ഉയർന്നിട്ടുണ്ട്. പെരമ്പൂർ സ്വദേശി വിഘ്നേഷാണു കോടതിയെ സമീപിച്ചത്.