പരീക്ഷാ ക്രമക്കേട്: ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

 

 

കംബൈന്‍ഡ് സിവില്‍ സര്‍വീസ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി. ഝാര്‍ഖണ്ഡ് സര്‍ക്കാരിനും ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു.കംബൈന്‍ഡ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാക്രമക്കേടുകളില്‍ സമയബന്ധിതമായ, സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഹരിശരണ്‍ ദേവ് ഗണ്‍ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഒരുമാസത്തോളമായി സമരത്തിലാണെന്ന്, ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനന്‍കുമാര്‍ മിശ്ര ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍ ഹൈക്കോടതി ആ തീരുമാനം സ്‌റ്റേ ചെയ്തിരിക്കുകയാണ്. സര്‍ക്കാരിനും കോടതി വിധിയോട് അനുകൂല നിലപാടാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമോ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമോ വേണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.