പഠനാവശ്യങ്ങൾക്കായി പ്രവാസികൾക്ക് മക്കളെ നാട്ടിൽ ധൈര്യമായി അയക്കാം- രമേശ് ചെന്നിത്തല

 

 

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന ശക്തമായ നടപടികളുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് യാതൊരു ഭയവും കൂടാതെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്കൂളുകളിലും കോളജ് ക്യാംപസുകളിലും പൂർണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അജ്മാനിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നുലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷൻ തൂഫാന് പ്രവാസി സമൂഹം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപറേഷൻ തൂഫാന്റെ ഇതുവരെയുള്ള നടപടികളുടെ പുരോഗതിയും ഫലവും സർക്കാർ വിശദമായി വിലയിരുത്തും. ലഹരിമരുന്ന് മാഫിയക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപോർട്ട് എട്ടാം തീയതി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

ലഹരിക്കെതിരെയുള്ള നടപടികൾ സമൂഹത്തിൽ വലിയ മാറ്റത്തിന് വഴിതെളിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഈ പോരാട്ടത്തിൽ പ്രവാസികൾ സജീവമായി പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് പ്രവാസികളാണ്. ഗൾഫ് മേഖല നിലവിൽ നേരിടുന്ന വെല്ലുവിളികൾ താൽക്കാലികം മാത്രമാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാർ പ്രവാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ആഭ്യന്തരമന്ത്രിക്ക് പ്രവാസി സമൂഹം ആവേശോജ്വല സ്വീകരണമാണ് നൽകിയത്.