സാമ്പത്തിക കുടിശ്ശിക ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ പോലും ബാധിക്കുന്നു- കെ.മുരളീധരൻ

 

ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ. മരുന്ന് കമ്പനികൾക്ക് കോടികൾ കുടിശ്ശിക നൽകാനുണ്ട്. കാരുണ്യ സുരക്ഷാ പദ്ധതിയിൽ മാത്രം 2017 കോടി രൂപയാണ് നൽകാനുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു.

സാമ്പത്തിക കുടിശ്ശിക ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ പോലും ബാധിക്കുന്നുണ്ട്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ വൈകാൻ കാരണം ഇതാണ്. മരുന്ന് കമ്പനികൾക്ക് 476 കോടി രൂപയാണ് നൽകാൻ ഉള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു. കോഴിക്കോട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കായകൽപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വായിക്കുമെന്ന സംശയം കൊണ്ടാവാം ചിലർ കായകൽപ്പം പരിപാടിയിൽ വരാതിരുന്നത്. ഈ വകുപ്പിനെ നേരെയാക്കി എടുക്കണം. അതിന് എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.

മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല. ചിലരുടെ വാശിയുടെ ഫലമാണ് ഇത്. അവിടെയുള്ള അസൗകര്യങ്ങൾ കാരണം രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വരേണ്ടി വരുന്നു.

മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തും. ആശുപത്രികളുടെ ഫിറ്റ്നസ് വർധിപ്പിക്കും. മെഡിക്കൽ കോളേജിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം മാറ്റണമെന്നും മുരളീധരൻ പറഞ്ഞു.

ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി സ്ഥലം മാറ്റങ്ങളുണ്ടാകും. അതിനെ രാഷ്ട്രീയ മാറ്റങ്ങളായി കാണരുത്. വകുപ്പിനെ നേരെയാക്കാൻ സഹകരിക്കണം. 2017 ൽ പാലക്കാടാണ് ഷിഗല്ല ഉൽഭവം ഉണ്ടായത്. എല്ലാവർഷവും റിപ്പോർട് ചെയ്യുന്നു. മരണവും നേരത്തെയുണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടണം. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണത്തിൽ ശ്രദ്ധ പുലർത്തണമെന്നും മുരളീധരൻ പറഞ്ഞു.