വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും

 

 

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ജോണിന്റെ മകള്‍ ജിജി പ്രതികരിച്ചു. ആ പദവിയിലിരുന്ന് അത് പറയരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിത്. ഒരു സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണിത്. ജനപ്രതിനിധികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ജോണിന്റെ മകള്‍ പറഞ്ഞു.മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. ജോണിന്റെ കുടുംബത്തിന്റെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്നും വേദനകളില്‍ പങ്ക് ചേരുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് നഷ്ടമായത് ഏറെ പ്രിയപ്പെട്ടതാണ്. പ്രതീക്ഷ നഷ്ടപ്പെടാതെ തിരച്ചില്‍ നടക്കുന്നുണ്ട്. കടല്‍ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ ചേര്‍ത്ത് തിരച്ചില്‍ നടത്തുമെന്നും ഇനിനുള്ള മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.