നടി അൻസിബയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
നടി അൻസിബയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പൊലീസിനെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്ന് ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിന്റെ പൊലീസ് ഓഡിറ്റ് നടത്തും. പൊലീസിന്റെ പ്രവർത്തനങ്ങൾ നവീകരിക്കും. ഓഗസ്റ്റ് 15 മുതൽ കേരളത്തിൽ നവീകരിക്കപ്പെട്ട പൊലീസ് ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരള പൊലീസിനെ കൂടുതൽ പീപ്പിൾ ഫ്രണ്ട്ലി ആക്കും. ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകൾക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതൽ 64 സ്റ്റേഷനുകളിൽ ഒഴികെ എസ്‌ഐക്കാകും സ്റ്റേഷൻ ചുമതല. 64 സ്റ്റേഷനുകളിൽ സി ഐ മാർക്ക് തന്നെ സ്റ്റേഷൻ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു. 6632 പേരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. 6182 കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. എട്ടാം തീയതി വരെയുള്ള കണക്കുകളാണിത്. ഓപ്പറേഷൻ തൂഫാൻ വൻ വിജയമാണ്. ഡി ജെ പാർട്ടികൾക്ക് എതിരല്ല. അവിടെ ലഹരി ഉപയോഗം ഉണ്ടായാൽ പൊലീസ് എത്തും. സ്റ്റാർ ഹോട്ടലിലും ക്യാരവാനിലും ലഹരി അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.