ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ ജീവനക്കാരെ നിയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ
മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ ജീവനക്കാരെ നിയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ ആണ് ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം ഷിപ്പിംഗ് കമ്പനികൾക്ക് നൽകിയത്. കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുമായി അയച്ച കത്തിലാണ് നിർദേശം.
ഇന്ത്യൻ നാവികരെ ഈ മേഖലയിലൂടെയുള്ള യാത്രകളിൽ നിയോഗിക്കുന്നത് താൽക്കാലികമായി ഒഴിവാക്കാൻ ആവശ്യപ്പെട്ടാണ് 2026-ലെ 36-ാം നമ്പർ ഡിജിഎംഎ സർക്കുലറിർ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഈ വിലക്ക് തുടരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വൻതോതിൽ രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയുടെ അടിയന്തര നീക്കം. ഇറാനിയൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണ സാധ്യതകളും ഇന്ത്യൻ നാവികരുടെ സുരക്ഷയും മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.