യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ: അൽഹിന്ദിന്റെ ടെൻഡർ ഡൽഹി ഹൈക്കോടതി റദ്ദാക്കി; ബി.എൽ.എസിന് താൽക്കാലിക തുടർച്ചാനുമതി

 

 

യു.എ.ഇയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിസ, പാസ്‌പോർട്ട് ഔട്ട്‌സോഴ്‌സിങ് കരാറുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിധി. ഇന്ത്യൻ എംബസിയുടെ പുതിയ ഔട്ട്‌സോഴ്‌സിങ് കരാർ സ്വന്തമാക്കിയ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് അനുകൂലമായുള്ള 'സാങ്കേതിക മൂല്യനിർണ്ണയ' നടപടികൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ബുധനാഴ്ച പുറപ്പെടുവിച്ച കോടതി വിധിയുടെ പകർപ്പ് ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും നടപടികളും:

ടെൻഡർ റദ്ദാക്കി: അൽഹിന്ദിന് കരാർ നൽകാൻ അടിസ്ഥാനമാക്കിയ മുൻപത്തെ സാങ്കേതിക മൂല്യനിർണ്ണയ പ്രക്രിയയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അത് റദ്ദാക്കിയത്.

പഴയ കരാറുകാർക്ക് സാധ്യത: നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ മുൻ സേവന ദാതാക്കളായ ബി.എൽ.എസ് ഇന്റർനാഷണൽ ), എസ്.ജി.ഐ.വി.എസ് ഗ്ലോബൽ എന്നിവർക്ക് താൽക്കാലികമായി കൺസുലർ സേവനങ്ങൾ തുടരാൻ അനുമതി നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസിലേക്ക് നയിച്ച പശ്ചാത്തലം:
കഴിഞ്ഞ വർഷം അവസാനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുതിയ ടെൻഡർ വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത അൽഹിന്ദിനെയായിരുന്നു പുതിയ കരാറുകാരായി തിരഞ്ഞെടുത്തത്. എന്നാൽ സാങ്കേതിക മൂല്യനിർണ്ണയത്തിൽ തങ്ങളെ വ്യക്തമായ കാരണം കൂടാതെ പുറത്താക്കി എന്ന് ആരോപിച്ച് ടെൻഡറിൽ പങ്കെടുത്ത ഇ-ട്രാവൽ ടെക് , വെരാസിസ് എന്നീ കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ നിയമതടസ്സം കാരണം ജൂലൈ ഒന്നിന് അൽഹിന്ദിന് സേവനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല.