ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യയുടെ നേട്ടങ്ങൾ
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന 18-ാമത് ബ്രിക്‌സ് (BRICS) ഉച്ചകോടി, ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്ര ചരിത്രത്തിലെ നിർണ്ണായകമായ ഒരു നാഴികക്കല്ലാണ്. യോഗത്തിന്റെ ആദ്യ ദിവസം തന്നെ സംയുക്ത പ്രമേയം ഐകകണ്‌ഠ്യേനെ പാസാക്കാൻ സാധിച്ചു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക നയതന്ത്ര വിജയമാണ്. എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഉച്ചകോടികൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടം. ഉച്ചകോടിയിലെത്തിയ 15 രാജ്യങ്ങളുമായി ഇന്ത്യ നേരിട്ട് ചർച്ചകൾ നടത്തി. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, അപൂർവ ധാതുക്കൾ, പ്രതിരോധ കയറ്റുമതി അങ്ങനെ വിവിധ മേഖലകളിൽ ഈ ചർച്ചകൾ ഇന്ത്യയ്ക്ക് നേരിട്ട് ഗുണം ചെയ്തു.
'സ്ഥിരത, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി' (Building for Resilience, Innovation, Cooperation and Sustainability) എന്ന് ബ്രിക്‌സിന് മറ്റൊരു വിശാലമായ അർഥം നൽകിയാണ് ഇന്ത്യയിൽ ഇത്തവണ ഉച്ചകോടി നടന്നത്. ഇതേ പ്രമേയത്തിൽ ഊന്നി നടന്ന ഈ ഉച്ചകോടിയിലൂടെ, ആഗോള ഭരണസംവിധാനങ്ങളിലെ ഘടനാപരമായ വൈകല്യങ്ങൾ പരിഹരിക്കാനും ഗ്ലോബൽ സൗത്തിന്റെ ശബ്ദം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വ്യക്തമായി ഉന്നയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ ബ്രിക്‌സുമായി ബന്ധപ്പെട്ട് രാജ്യത്തെ 30 നഗരങ്ങളിലായി 400-ലധികം യോഗങ്ങളും ഔദ്യോഗിക സംവാദങ്ങളുമാണ് സംഘടിപ്പിക്കപ്പെട്ടത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ, റഷ്യ-യുക്രൈൻ യുദ്ധം, വൻശക്തികൾക്കിടയിലെ വ്യാപാര തർക്കങ്ങൾ, ഏകപക്ഷീയ ഉപരോധങ്ങൾ എന്നിവ കാരണം ആഗോള സാമ്പത്തിക-രാഷ്ട്രീയ അന്തരീക്ഷം അതീവ സങ്കീർണ്ണമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉച്ചകോടിയുടെ നടത്തിപ്പ് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പശ്ചിമേഷ്യൻ വിഷയത്തിൽ പരസ്പരവിരുദ്ധമായ നിലപാടുകൾ വെച്ചുപുലർത്തുന്ന ഇറാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെയും, അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള റഷ്യ, ചൈന എന്നീ വൻശക്തികളെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി 140 പോയിന്റുകളടങ്ങിയ ന്യൂഡൽഹി പ്രഖ്യാപനം എന്ന സംയുക്ത പ്രസ്താവന ഐകകണ്‌ഠ്യേന അംഗീകരിപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്രത്തിന്റെ മാതൃകാപരമായ വിജയമാണ്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസങ്ങളിലായി 15 പ്രമുഖ രാജ്യങ്ങളുടെ തലവന്മാരുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടാതെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ന്യൂ ഡെവലപ്മെന്റ് ബാങ്ക് (NDB) ഭാരവാഹികൾ, ബ്രിക്‌സ് ബിസിനസ് ഫോറം പ്രതിനിധികൾ എന്നിവരുമായി പ്രത്യേക സംവാദങ്ങളും അദ്ദേഹം സംഘടിപ്പിച്ചു.