അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ മുൻ തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തെറ്റാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. 2019-ൽ പോറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് സ്വർണ്ണപ്പാളി തന്നെയാണെന്നാണ് വിജിലൻസിന്റെ നിർണ്ണായക കണ്ടെത്തൽ. വിജിലൻസിന്റെ ചോദ്യം ചെയ്യലിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിഞ്ഞത്. രണ്ടു ദിവസങ്ങളിലായി ഏഴ് മണിക്കൂറാണ് പോറ്റിയെ ചോദ്യം ചെയ്തത്. താൻ കൊണ്ടുപോയത് ചെമ്പുപാളിയാണെന്നായിരുന്നു പോറ്റിയുടെ വാദം. എന്നാൽ, ഇത് ദേവസ്വം രേഖകളിൽ ചെമ്പായി മാറിയത് എങ്ങനെ എന്നും വിജിലൻസ് അന്വേഷിക്കും.
അന്വേഷണ റിപ്പോർട്ട് ഈ ആഴ്ചതന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സമഗ്രമായ അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും വിജിലൻസ് ആവശ്യപ്പെടും.
അതിനിടെ, ഈ വിഷയം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ചോദ്യോത്തര വേളയ്ക്ക് പുറമെ, അടിയന്തര പ്രമേയമായി കൊണ്ടുവരാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.