രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ മുരളീധരൻ

 
ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. തെറ്റ് സംഭവിച്ചതിനാലാണ് രാഹുലിനെ പുറത്താക്കിയത്. ഇനി അതിൽ പറയേണ്ടതായി ഒന്നുമില്ല. 'പുറത്താക്കൽ' എന്ന ബ്രഹ്മസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പുറത്താക്കിയ ആൾ രാജി വെക്കണമെന്ന് പറയാൻ പറ്റില്ലാലോ. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമെന്ന് ചോദിച്ച മുരളീധരൻ, പാർട്ടി നടപടിയെടുത്തതാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരും പൊലീസുമെടുക്കട്ടേയെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ സംരക്ഷിക്കുന്ന സംസ്കാരം കോൺഗ്രസിനില്ല. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല. രാഹുൽ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.