വി മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയിൽ
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ബിജെപി പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കടകംപള്ളി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ചിന് മുൻപാകെ എത്തിയപ്പോൾ, രജിസ്ട്രാർ ചൂണ്ടിക്കാണിച്ച സാങ്കേതിക തടസങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കടകംപള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അനുമതി തേടി. തുടർന്ന് മറുപടി സമർപ്പിക്കാൻ അനുവാദം നൽകിയ കോടതി, കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചത്. മുരളീധരൻ 46,564 വോട്ടുകൾ നേടിയപ്പോൾ കടകംപള്ളി സുരേന്ദ്രൻ 46,136 വോട്ടുകൾ നേടി. 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുരളീധരൻറെ ജയം.