ഓണക്കാലത്തെ പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബിക്ക് 510 മെഗാവാട്ട് വൈദ്യുതി ലഭിക്കും
ഓണക്കാലത്തെ പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബിക്ക് 510 മെഗാവാട്ട് വൈദ്യുതി ലഭിക്കും. പിടിച്ചുനിൽക്കാൻ സെപ്റ്റംബറിലേക്കു 3 തവണ ടെൻഡർ നൽകിയിട്ടും കരാറിലെത്താനായില്ല. ഉത്തരേന്ത്യയിൽ കാലാവസ്ഥ ചതിച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്ന കണക്കുകൂട്ടലിൽ പുതിയ കരാറുകൾക്കായി കെഎസ്ഇബി ശ്രമം തുടരുകയാണ്.310 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്തും 200 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും ലഭ്യമാകുന്ന 2 കരാറുകൾ ഉള്ളതിനാൽ ഓഗസ്റ്റിലെ വൈദ്യുതി ആവശ്യം നേരിടാൻ കഴിയുമെന്നാണ് കെഎസ്ഇബി കരുതുന്നത്. അധികമായി ആവശ്യമുള്ളത് തത്സമയ വിപണിയിൽ നിന്നു വാങ്ങാമെന്നും കരുതുന്നു. സെപ്റ്റംബറിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യം വർധിക്കാൻ സാധ്യതയുള്ളതിനാലാണ് കെഎസ്ഇബി നടത്തിയ റീടെൻഡറുകളിൽ ആരും പങ്കെടുക്കാഞ്ഞത്. ആദ്യം ക്ഷണിച്ച ടെൻഡറിൽ യൂണിറ്റിന് 12 രൂപയിലധികം ആവശ്യപ്പെട്ടതിനാൽ റദ്ദാക്കി.
ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാർ മാത്രമാണ് സെപ്റ്റംബറിൽ ഉള്ളത്. വേനൽക്കാലത്ത് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട കാലാവധി സെപ്റ്റംബറിൽ അവസാനിക്കുമെന്ന ആശ്വാസമുണ്ട്.