ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയില്‍ ലീഗും യൂത്ത് ലീഗും- കെടി ജലീല്‍

 

 

പിഎം ശ്രീക്കെതിരെ പടനയിച്ച ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. പി.എം ശ്രീയില്‍ ഒപ്പുവെച്ച് കിട്ടുന്ന പണം വേണ്ടെന്ന പ്രഖ്യാപനത്തിന്റെ കൂടി സന്തതിയാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരെന്നും പിഎം ശ്രീയുടെ മറവില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ വെച്ച കെണിയില്‍ പോയി തല വെക്കാന്‍ മുഖ്യമന്ത്രി സതീശനും പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രി ഷംസുദ്ദീനും, നടത്തുന്ന ഗൂഢനീക്കം ആരും കാണാതെ പോകരുതെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇടതുപക്ഷ ഭരണ സമയത്ത് പി.എം ശ്രീക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്ന സമുദായ നേതാക്കളെയൊന്നും മഷിയിട്ട് തെരഞ്ഞിട്ടും കാണാനില്ലെന്നും ജലീല്‍ പറയുന്നു.

'ബിജെപി സര്‍ക്കാറില്‍ നിന്ന് പണം പറ്റാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ്സിന്റെ 'പരമോന്നത' നേതാവ് രാഹുല്‍ജി സമ്മതം നല്‍കിയതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ ഉപസമിതിയും സര്‍ക്കാരിന് പച്ചക്കൊടി കാണിച്ചതായാണ് വിവരം. ബിജെപി നിശ്ചയിച്ച ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിയമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച, സതീശന്‍ സര്‍ക്കാറിന്റെ സ്വന്തം അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിര്‍ദ്ദേശവും പിഎം ശ്രീയില്‍ ഒപ്പിടുന്നതില്‍ തെറ്റില്ലെന്നാണത്രെ. അങ്ങിനെയിരിക്കെയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങളുടെ പ്രസ്താവന പുറത്തു വന്നത്. ലീഗ് 'നൊമ്പര'മറിയിച്ച് 'ഞാനൊന്നുമറിയില്ല രാമനാരായണ' എന്ന മട്ടില്‍ നില്‍ക്കുമോ, അതല്ല, മുനവ്വറലി തങ്ങളുടെ വാക്ക് മാനിച്ച് പിഎം ശ്രീയില്‍ നിന്ന് കേരള സര്‍ക്കാര്‍ മാറി നില്‍ക്കുമോ?' ജലില്‍ കുറിപ്പില്‍ പറയുന്നു.