മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

 

 

മതാചാരങ്ങളുടെ പേരിൽ നദികൾ മലിനമാക്കാൻ പാടില്ലെന്ന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനരോഗ്യവുമായി ബന്ധപ്പെട്ടതെന്ന് കോടതി. ഭക്തർക്ക് ആത്മീയനേട്ടത്തിനായി ചെയുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരം ആകരുത്. താമിരഭരണി നദിയിൽ ഭക്തർ വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഒരു ദിവസം ഒരു ടൺ മാലിന്യം ആണ് ഉപേക്ഷിക്കപ്പെടുന്നതെന്ന് ശുചീകരണതൊഴിലാളി അറിയിച്ചിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മറ്റുള്ളവരെയും കേട്ടിട്ട് അന്തിമ ഉത്തരവ് ഇറക്കാമെന്ന് കോടതി. ജി ആർ സ്വാമിനാഥൻ അടങ്ങുന്ന ബഞ്ചാണ് കേസ് പരി​ഗണിച്ചത്.ശവസംസ്കാര ചടങ്ങുകളുടെ മറവിൽ ടൺ കണക്കിന് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗ്ലാസ് വസ്തുക്കൾ തുടങ്ങിയവ താമിരഭരണി നദിയിൽ തള്ളുന്നുവെന്നും ഈ ആചാരം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നും എന്നാല്‍, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും പൊതുജനങ്ങളെ അറിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തിരുനെൽവേലി ജില്ലാ കളക്ടറോട് വ്യാഴാഴ്ച നിർദേശിച്ചു. ജലാശയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും ബി. പുഗലേന്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്.