നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ തിരുത്തിപ്പറച്ചിൽ

 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖർ​ഗേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മോദിയെ തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെ ഖർ​ഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു.

വനിത സംവരണം സംബന്ധിച്ചുള്ള മോദിയുടെ അവകാശവാദങ്ങൾ തെറ്റാണ്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടും നടപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പോക്കറ്റിലാണ്. ബംഗാളിലും തമിഴ്നാട്ടിലും ജയിക്കില്ലെന്ന് മോദിക്കറിയാം. അതിനാൽ നുണ പ്രചരിപ്പിക്കുന്നു. കേരളത്തിൻ്റെ മുഖ്യമന്ത്രി വരെ എതിർപ്പ് അറിയിച്ചു. ഇന്ത്യ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ ആണ് മോദി ശ്രമിച്ചത്. അതിന് ഓരോ പാർട്ടിയുമായും പ്രത്യേക ചർച്ചയ്ക്കു ശ്രമിച്ചെന്നും ഇത്രയും സർക്കസ് നടത്തിയിട്ടും മോദി പരാജയപ്പെട്ടുവെന്നും ഖർ​ഗേ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വനിത ക്ഷേമത്തെ കുറിച്ച് മോദി പറയുന്നത്‌ തന്നെ വൈരുധ്യം നിറഞ്ഞതാണ്. മോദി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം സ്ത്രീകളെ എങ്ങനെയാണ് കാണുന്നത്? എഐഎഡിഎംകെക്ക് എങ്ങനെ മോദിയുമായി ചേരാനാകും? അണ്ണാദുരൈയുടെ ആശയങ്ങൾ പറയുന്ന പാർട്ടിയല്ലേ. എന്നും അദ്ദേഹം ചോദിച്ചു.

വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഖർ​ഗേ നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ചത്. ഉടൻ തന്നെ അത് തിരുത്തിപ്പറഞ്ഞു. മോദി തീവ്രവാദി എന്ന് അല്ല ഉദേശിച്ചത്. കേന്ദ്ര ഏജൻസികൾ മോദിയുടെ കൈയിലാണ്. മണ്ഡല പുനർനിർണയവും കണ്ടല്ലോ? മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്നായിരുന്നു വിശദീകരണം.