മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ
മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ നടപടി സ്വീകരിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഒരു സിആർപിഎഫ് ജവാന് വെടിയേറ്റിരുന്നു. കാങ്‌പോക്പി ജില്ലയിലെ താഫൗ കുക്കി ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ഒരു വീടിന് തീയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ സെനാപതി ജില്ലയിലെ നാഗാ താഫൗ മേഖലയിൽ നിരവധി വീടുകൾക്ക് തീയിട്ടു.രാവിലെ ഒമ്പതരയോടെ താഫൗ നാഗാ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ സിആർപിഎഫ് 36-ാം ബറ്റാലിയനിലെ പ്രദീപ് സിങ് എന്ന ജവാന്റെ ഇടത് കാലിൽ വെടിയേറ്റത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നും പൊലീസ് അന്വേഷണം തുടരുകയാണ്. 2023 മേയ് മുതൽ മണിപ്പൂരിൽ തുടരുന്ന മെയ്തെയ്–കുക്കി സംഘർഷത്തിന് പിന്നാലെ ഇപ്പോൾ നാഗാ മേഖലകളിലും സംഘർഷം ശക്തമാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആറ് നാഗാ വിഭാഗക്കാരുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, എൻആർസി നടപ്പാക്കിയതിന് ശേഷം മാത്രം 2027 സെൻസസ് നടത്തണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ മണിപ്പൂരിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. റോഡ് ഉപരോധവും ബന്ദും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേനയുമായി ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.