മെസ്സിയുടെ പേരിൽ തട്ടിപ്പ്: റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന 213 കോടി വായ്പയെന്ന വാദം തെറ്റെന്ന് ജിഎസ്ടി എസ്ഐടി
റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന 213 കോടി രൂപ വായ്പയെന്ന വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം. ചിട്ടി സ്ഥാപനം 137.15 കോടി നൽകി. ഇതിൽ റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് പാസാക്കിയതായി കാണിച്ചത് 100 കോടിയുടെ ഇടപാട് മാത്രമാണെന്നും ബാക്കി 37.15 കോടി വന്നത് എങ്ങനെ എന്ന് വ്യക്തതയില്ലെന്നും പറയുന്നു. ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡും ഇത്ര വലിയ തുകയുടെ കൈമാറ്റം അംഗീകരിച്ചതായി രേഖയില്ല. തിരിച്ചടവ് വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും ഈടായി കാണിച്ചത് ഒപ്പിട്ട ചെക്കുകൾ മാത്രമാണെന്നും എസ്ഐടി പറയുന്നു.
രണ്ടാം സ്വകാര്യ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 75 കോടിക്കും ഈടായി കാണിച്ചത് മൂല്യം പെരുപ്പിച്ചു കാട്ടിയ വസ്തുവാണെന്നും എസ്ഐടി പറയുന്നു. 2024ൽ തൃക്കാക്കര നോർത്ത് വില്ലേജിലെ വസ്തുവിന് മൂല്യം നിശ്ചയിച്ചത് 9.94 കോടി രൂപയായിരുന്നു. എന്നാൽ ഒരു വർഷം കൊണ്ട് മൂല്യം 15 ഇരട്ടിയായി. 154 കോടി മൂല്യമുള്ളതായി കാണിച്ച് 75 കോടി വായ്പയായി സംഘടിപ്പിച്ചു. അസാധാരണമായി മൂല്യം കൂട്ടി കാണിച്ചത് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കണമെന്നും എസ്ഐടി ശുപാർശ ചെയ്തു.