സിഎംആർഎൽ കേസിൽ മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് ഇഡി റിപ്പോർട്ട്

 

 

സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോർട്ട്. റിയാസും സുഹൃത്തുക്കളും വിദേശത്തേക്ക് ഹവാല പണം കടത്തിയതുസംബന്ധിച്ച ചാറ്റുകളടക്കം തെളിവുകൾ ഉണ്ടെന്നും ഇഡി അവകാശപ്പെടുന്നു. ഈ സാമ്പത്തിക ഇടപാടുകൾക്ക് വീണ സഹായിയായി പ്രവർത്തിച്ചെന്നാണ് ഇഡിയുടെ നിഗമനം.

സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ 25 പേജുള്ള റിപ്പോർട്ടിലാണ് ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി വിശദീകരിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ചുവന്ന കവറുള്ള ഒരു ഡയറി ലഭിച്ചിരുന്നു. ഈ ഡയറിയിലെ ഒൻപത് പേജുകളിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി കോഴിക്കോട്ട് റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ച മൊഴികളും ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള ചാറ്റുകളുമാണ് ഇഡി തെളിവുകളായി ചൂണ്ടിക്കാണിക്കുന്നത്.

സിഎംആർഎല്ലിൽനിന്ന് എക്‌സാലോജിക്കിന് ലഭിച്ച 3.28 കോടി രൂപയ്ക്ക് കൃത്യമായ കണക്കുകളുണ്ടെങ്കിലും അതിനപ്പുറമുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഡയറിയിൽനിന്നുള്ള വിവരം. വിദേശത്തേക്ക് കടത്തിയ ഈ പണത്തിന്റെ ഉറവിടവും പണം ആര്, എന്തിനുവേണ്ടി നൽകി എന്നതും കണ്ടെത്തേണ്ടതുണ്ട്. 2024 മുതലുള്ള ചില വിദേശയാത്രകളുടെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി വിഷയത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.