40 ലേറെ പേരുടെ പിന്തുണ കെസിയ്ക്ക്, ഹൈക്കമാന്‍ഡിന് കത്തു നല്‍കി കെ സുധാകരന്‍

 

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കി. ഇന്ദിരാഭവനില്‍ രാവിലെ ചേര്‍ന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗമാണ്, നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി തീരുമാനമെടുത്തത്. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും യോഗത്തില്‍ സന്നിഹിതരായിരുന്നു.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്താങ്ങി. നിയമസഭാ കക്ഷി യോ​ഗത്തിന് ശേഷം കേന്ദ്ര നിരീക്ഷകർ എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് വീണ്ടും കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഘടകകക്ഷി നേതാക്കളെയും കണ്ട് ഹൈക്കമാൻഡ് നിരീക്ഷകർ അഭിപ്രായം ആരായും.

എഐസിസി ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വട്ടിയൂർക്കാവിൽനിന്നുള്ള നിയുക്ത എംഎൽഎ കെ മുരളീധരൻ പറഞ്ഞു. നിരീക്ഷകരും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് ദീപ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശൻ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ ദീപയും ഉണ്ടായിരുന്നുവെന്നാണ് വിവരം.