മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; പാടശേഖരത്തില്‍ തല കണ്ടെത്തി

 
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ മരിച്ച ഒരാളുടെ തല കണ്ടെടുത്തു. ദുരന്തമുണ്ടായ തുരുത്തില്‍നിന്ന് ഏകദേശം അരക്കിലോ മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. രാവിലെ മുതല്‍ കഡാവര്‍ നായയെ ഉപയോഗിച്ച് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. മൃതദേഹാവശിഷ്ടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ 10 പേര്‍ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, വിരലുകള്‍ തുടങ്ങി 32 ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.കാഞ്ഞിരക്കോട് ചോരത്ത് വീട്ടില്‍ സിഎസുരേഷ്, കോട്ടപ്പുറം അരങ്ങത്ത് വീട്ടില്‍ അഭിജിത്, പുതൂര്‍ക്കര കോലാട്ടുപുരയ്ക്കല്‍ വീട്ടില്‍ വിഷ്ണു വിജയന്‍, കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്. ഇവര്‍ നാലു പേരും വെടിക്കെട്ടു പുരയില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.