മുത്തങ്ങ കേസ്: ശിക്ഷാ വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

 

 

മുത്തങ്ങയില്‍ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷാ വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.അബ്ദുള്‍ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഗീതാനന്ദന്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒന്നാം പ്രതി ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍, 11-ാം പ്രതി അനില്‍കുമാര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിയില്‍ നിരവധി പിഴവുകളുണ്ട്, വധശ്രമക്കേസ് നിലനില്‍ക്കില്ല, വിധി തന്നെ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയിലെ അപ്പീല്‍. വിവിധ വകുപ്പുകള്‍ പ്രകാരം 19 വര്‍ഷവും, വധശ്രമക്കേസില്‍ 5 വര്‍ഷവും ആണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് പരമാവധി 5 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.