എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. പാവപ്പെട്ടവര്‍ക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, ദീര്‍ഘകാല കേരളത്തിന്റെ ആവശ്യമായ എയിംസ് യാഥാര്‍ഥ്യമാക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ഓരോ വീട്ടിലും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെളളം. ക്ഷേമപെന്‍ഷന്‍ 3000 രൂപ നല്‍കും. തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍ ശൃംഖല യാഥാര്‍ഥ്യമാക്കും. മെട്രോമാന്‍ ഇ ശ്രീധരന്‍ തയാറാക്കിയ പദ്ധയില്‍ ചെറിയ മാറ്റങ്ങളോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സര്‍വീസ് തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍.
ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിക്കും, ശബരിമല കേസില്‍ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സാധാരണക്കാര്‍ക്കും തീരദേശ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായുണ്ട്.
പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി രാജേഷ്, ട്വന്റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.