നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് നേരിട്ട് സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍

 

 

നീറ്റ് പരീക്ഷകളിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി, പരീക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ സുപ്രീംകോടതിയുടെ നിര്‍ണായക നീക്കം. എന്‍ടിഎയുടെ പുതിയ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്താന്‍ താനും ജസ്റ്റിസ് അലോക് ആരാധെയും എന്‍ടിഎ ഓഫീസ് സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ വ്യക്തമാക്കി.

ഡല്‍ഹി മിന്റോ റോഡിലുള്ള എന്‍ടിഎ ആസ്ഥാനം സന്ദര്‍ശിച്ച് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ജീവനക്കാരുടെ ലഭ്യതയടക്കമുള്ള കാര്യങ്ങളും നേരിട്ട് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. താല്‍ക്കാലിക പരിഹാരങ്ങള്‍ക്കപ്പുറം പരീക്ഷാ സംവിധാനം പൂര്‍ണമായും സ്ഥിരസ്വഭാവമുള്ളതാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിരമായ സംവിധാനവും സ്ഥിരം ജീവനക്കാരും സജ്ജമാക്കണമെന്നും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

പരീക്ഷാ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ മാസം അവസാനത്തോടെ ആദ്യ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങളും നിലേകനി പാനല്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.