നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ

 

 

നീറ്റ് പരീക്ഷകൾ (NEET-UG) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിന്‍റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്‍റെ (AICTE) സഹായം എൻടിഎ തേടി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും കൂടുതൽ സുതാര്യമായി പരീക്ഷകൾ നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ് പരീക്ഷ ഓൺലൈൻ/സി.ബി.ടി രീതിയിലേക്ക് മാറ്റുന്നത്.

സർക്കാരിന് കീഴിലുള്ള എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, മറ്റ് സാങ്കേതിക/മാനേജ്‌മെന്‍റ് സ്ഥാപനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ നൽകാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ നിർദേശം നൽകി. കമ്പ്യൂട്ടറുകളുടെയും സിസ്റ്റങ്ങളുടെയും എണ്ണം, ഇന്‍റർനെറ്റ് അധിഷ്ഠിത നെറ്റ്‌വർക്കിംഗ് സൗകര്യങ്ങളും വേഗതയും, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത (പവർ ബാക്കപ്പ്/യു.പി.എസ് സൗകര്യങ്ങൾ). സി.സി.ടി.വി (CCTV) നിരീക്ഷണ സംവിധാനങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കുന്ന ഒഴിവുള്ള സ്ഥലം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് തേടിയത്.

വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഫോർമാറ്റിൽ അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം സമർപ്പിക്കണം. സ്വകാര്യ സെന്‍ററുകളെ ആശ്രയിക്കുന്നത് കുറച്ച്, സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് സെന്ററുകൾ (STC) സ്ഥാപിക്കുക വഴി പരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്.