രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമ്മൽ ആശുപത്രി

 
കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി. 19ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്യൂമോണിയ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ട് പോകാൻ നിർദ്ദേശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.22 ന് കുഞ്ഞിനെ ഗുരുതര ശ്വാസതടസ്സത്തോടെ വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന് നല്ല കഫക്കെട്ട് ഉണ്ടായിരുന്നു. അന്ന് നടത്തിയത് രക്തസാമ്പിൾ എടുക്കാനുള്ള കുത്തിവയ്പ്പാണ്. നെബുലൈസേഷനും നടത്തി. ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി. അടിയന്തര ചികിത്സയ്ക്കായി അഡ്രിനലിൻ കുത്തിവച്ചു. കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ബന്ധുക്കളെ അറിയിച്ചിരുന്നു. കുഞ്ഞിനെ നെയ്യാർ മെഡ്സിറ്റിയിൽ എത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നുവെന്നും അവിടെ പരിശോധനകൾക്കിടെയാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നതെന്നും മമ്മൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാരി പറഞ്ഞു.