ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട, വമ്പൻ പദ്ധതിയുടെ പരീക്ഷണം വിജയമെന്ന് നിതിൻ ഗഡ്കരി
രാജ്യത്തെ ഹൈവേകളിലെ യാത്രാ രീതി തന്നെ മാറ്റിക്കുറിക്കുന്ന പുതിയ ടോൾ പിരിവ് സംവിധാനം വരുന്നു. ടോൾ നൽകാനായി വാഹനങ്ങൾ പ്ലാസകളിൽ കാത്തുനിൽക്കേണ്ടതില്ലാത്ത മൾട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഈ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ പ്ലാസകളിൽ ബാരിയറുകൾ ഉണ്ടാകില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് പോലും കൃത്യമായി ടോൾ ഈടാക്കാൻ ഈ സംവിധാനത്തിന് കഴിയും. മെയ് 1 മുതൽ എൻ.എച്ച് 48-ൽ (NH 48) സൂറത്ത്-ബറൂച്ച് സെക്ഷനിലെ ചോർയാസി ടോൾ പ്ലാസയിൽ ഈ സംവിധാനം പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ലാത്തതിനാൽ യാത്രാ സമയം ഗണ്യമായി കുറയും. വാഹനങ്ങൾ ക്യൂ നിൽക്കുന്നത് ഒഴിവാകുന്നതോടെ കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോൾ പ്ലാസകളിൽ വൈകാതെ തന്നെ ഈ പുതിയ സംവിധാനം ഏർപ്പെടുത്തും. ഫാസ്റ്റാഗിൽ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ എഐ ക്യാമറകൾ വഴി തിരിച്ചറിഞ്ഞ് അവർക്ക് ഇ-നോട്ടീസ് അയക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.