ഫ്രഷ് കട്ട് സമരത്തിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി
താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരായ ലീഗ് പ്രതിഷേധ സംഗമത്തിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. ശുദ്ധവായു നശിപ്പിക്കുന്നതിലും വലുത് അല്ല ഒരു ബിസിനസുമെന്നും ബലം പ്രയോഗിച്ചു ഒന്നും നടത്താൻ ആകില്ലെന്നും ജനങ്ങളെ ദുരിതത്തിൽ ആക്കിയിട്ടല്ല മാലിന്യ സംസ്കരണം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. കോഴിക്കോട് ജില്ലയിൽ ഉള്ള പ്രശ്നങ്ങൾ മറ്റു ജില്ലയിൽ ഇല്ല. കോഴിക്കോട് മാലിന്യ സംസ്കരണം കുത്തക ആക്കിയതാണ് പ്രശ്നം. കൂടുതൽ മാലിന്യ സംസ്കരണ കേന്ദ്രം തുറക്കണമെന്നും ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട് തുറക്കാം എന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫാക്ടറി തുറന്നാൽ വീണ്ടും സമരം ഉണ്ടാകും. ക്ഷമയോടെ 5 വർഷം സമരം ചെയ്തിട്ട് പരിഹാരം കണ്ടില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കണം. പൊലീസ് അനാവശ്യ നടപടികൾ അവസാനിപ്പിക്കണം. താമരശേരി വെള്ളരിക്ക പട്ടണം അല്ലെന്ന് പൊലീസ് ഓർക്കണം. ദാരിദ്ര്യം ഇല്ല എന്ന് പറയുന്ന സ്ഥലത്ത് ശുദ്ധ വായുവിന് വേണ്ടിയാണ് സമരം എന്ന് ഓർക്കണം. സമരത്തിന് മുസ്ലിം ലീഗ് പൂർണ പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.