രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി മോദി
രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച സംഘത്തെ ആവർത്തിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള പതിവ് പ്രസംഗത്തിലാണ് ദൗത്യസംഘത്തെ അദ്ദേഹം പ്രശംസിച്ചത്.
സ്‌കൈറൂട്ട് എയ്റോസ്‌പേസിലെ സംഘാംഗങ്ങളുടെ ശരാശരി പ്രായം 28 വയസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ ശക്തിയെ പുകഴ്ത്തിയെ അദ്ദേഹം 'താൻ പറയുന്നത് 56 വയസുള്ള യുവാവിനെ കുറിച്ചല്ലെന്ന്' പരിഹസിച്ചു. യുവനേതാവായി വിശേഷിക്കപ്പെടുന്ന രാഹുൽഗാന്ധിക്കെതിരെയുള്ള പരോക്ഷ പരിഹാസമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കഴിഞ്ഞ ജൂണിലാണ് രാഹുൽ ഗാന്ധിക്ക് 56 വയസ്സ് പൂർത്തിയായത്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്ര മോദിയെ '56 ഇഞ്ച് നെഞ്ചളവുള്ള നേതാവ്' എന്ന് പ്രവർത്തകർ വിശേഷിപ്പിച്ചിരുന്നു. ആ പ്രയോഗം പിന്നീട് കോൺഗ്രസ് മോദിയെ വിമർശിക്കാനും ഉപയോഗിച്ചു. പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളിൽ 56 ഇഞ്ച് എന്ന പരിഹാസം സ്ഥിരമായി കടന്നുവന്നിരുന്നു.
ശനിയാഴ്ച വിക്ഷേപിച്ച വിക്രം-1 റോക്കറ്റ് അവസാനഘട്ട എൻജിൻ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി, ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേലോഡുകൾ എത്തിച്ചു. ഇതോടെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണ ശേഷിയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.