പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും
പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ റിപ്പോർട്ടിലുണ്ടാകും. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം സ്വകാര്യ ബസ് സർവീസ് മേഖലക്ക് കനത്ത നഷ്ടമുണ്ടായെന്ന് ഉടമകൾ പറഞ്ഞിരുന്നു. ഇതുവരെ 120 കോടി രൂപയുടെ നഷ്ടമാണ് മേഖലക്ക് ഉണ്ടായത്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നതെന്നും പറയുന്നു. നിരവധി ബസുകൾ സർവീസ് അവസാനിപ്പിക്കുകയോ സർവീസുകളുടെ എണ്ണം വെട്ടിക്കുറക്കുകയോ ചെയ്തെന്നും പറയുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് അനുകൂലമാകുമെന്നും സർക്കാർ സഹായം നൽകുമെന്നും ഉടമകൾ പ്രതീക്ഷിക്കുന്നു. സർക്കാർ സഹായമില്ലെങ്കിൽ ബസ് സർവീസുകൾ സ്വാഭാവികമായി നിലക്കുമെന്നും ഉടമകൾ പറയുന്നു.
സ്വകാര്യ ബസ് മേഖലയ്ക്ക് സഹായം നൽകുമെന്ന വാഗ്‌ദാനം പാലിച്ചില്ല. ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്നങൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പും നടപ്പായില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ കൂടുതൽ പ്രതിസന്ധി. 500 ബസുകൾ പൂർണമായി സർവീസ് നിർത്തി. ഇപ്പോൾ സർവീസ് നടത്തുന്നത് 11,000 ബസുകൾ മാത്രമാണെന്നും ഉടമകൾ പറയുന്നു.
പ്രിയദർശിനി പദ്ധതി മികച്ച നേട്ടമെന്നാണ് സർക്കാറിന്റെയും ഗതാഗത മന്ത്രി സിപി ജോണിന്റെയും വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.