സ്വകാര്യ ബസുകളെ രക്ഷിക്കാൻ പ്രിയദർശിനി ഷെഡ്യൂൾ പുനഃക്രമീകരിക്കും
ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം.
സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ പത്ത് മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.
വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻ സ്വകാര്യബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യബസുകാരുമായി തർക്കിച്ച് കൂടുതൽ യാത്രക്കാരെ കിട്ടുന്ന സമയവും സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. പരമാവധി വരുമാനമുണ്ടാക്കണമെന്ന സമ്മർദമാണ് ഡിപ്പോ മേധാവികളെ ഇതിലേക്ക് നയിച്ചത്.
സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോഴും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ചില പാതകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറികൾ ഉള്ളതായും പരാതിയുണ്ട്. അതേസമയം, മറ്റുചില റൂട്ടുകളിൽ സൗജന്യയാത്ര പരിമിതമാണ്. സർക്കാർ നൽകുന്ന സൗജന്യയാത്രയുടെ ഗുണം കൂടുതൽ ബസുകളുള്ള തെക്കൻ ജില്ലകളിൽപോലും എല്ലാ റൂട്ടുകളിലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റുകളും ചില റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഓടുന്നത്. അതേസമയം, മറ്റുചില പാതകളിൽ പൂർണമായും പ്രിയദർശിനി ബസുകൾ മാത്രമാണുള്ളത്.