ചോദ്യപേപ്പർ ചോർച്ച: കുറ്റവാളികൾക്ക് കടുത്തശിക്ഷ നൽകും- പ്രധാനമന്ത്രി നരേന്ദ്രമോദി

 

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിജെപിയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുകയും പാർലമെന്റിൽ തർക്കങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും ചോദ്യപേപ്പർ ചോർച്ചാ കേസുകളിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജന്തർ മന്തറിലെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച് രാജ്യത്തെ വിവിധ സർവകലാശാലകളിലും കാമ്പസുകളിലും വിവിധ സംഘടനകൾ സമരം ആരംഭിച്ചിട്ടുമുണ്ട്.