എംകെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാടിനെ ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്‌നാട്ടിൽ ഇരുന്നു ഭരിക്കാൻ ആഗ്രഹിക്കുകയാണ്. ഇത് നേരിട്ട് പറയാൻ ബിജെപിക്ക് ധൈര്യമില്ല. അതിനു വേണ്ടി ഒരു കക്ഷിയെ കൂടെക്കൂട്ടി. എഐഡിഎംകെ തമിഴ്നാടിന്‍റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ്. എന്നാൽ, ഇപ്പോഴത്തെ എഐഎഡിഎംകെ ബിജെപിയുടെ ഉപകരണം മാത്രമായി. അതിന്‍റെ നേതൃത്വം ബിജെപിക്ക് കീഴടങ്ങി.
അഴിമതിയാണ് അതിന്‍റെ കാരണം. ട്രംപ് മോദിയെ എങ്ങനെ നിയന്ത്രിക്കുന്നുവോ അതുപോലെ മോദി എടപ്പാടി കെ പളനിസ്വാമിയെ നിയന്ത്രിക്കുകയാണ്. തമിഴർ ഒരിക്കലും കീഴടങ്ങില്ല. അത് ആര്‍എസ്എസിന് അറിയാം. വനിതാ സംവരണ ഭേദഗതി ബില്ലിലൂടെ മോദിയുടെ പദ്ധതി വെറെയായിരുന്നു. ദേശവിരുദ്ധ നടപടിയാണ് ബിജെപി എടുത്തത്.അതുകൊണ്ടാണ് നമ്മൾ അതിനെ തോൽപ്പിച്ചത്. ഇത്തരം ഏത് ബില്ല് വന്നാലും തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും കോൺഗ്രസ് ആശയങ്ങൾ മാത്രമേ വിജയിക്കുവെന്ന് മോദിക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ലായിരിക്കാം. എന്നാൽ, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. ഇന്ത്യയിൽ ജീവിക്കാൻ ന്യൂനപക്ഷങ്ങൾക്ക് ഭയമാണെന്നും ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും രാഹുൽ പറഞ്ഞു.