മമതയ്ക്ക് ‘ഉപദേശക’ പദവി നൽകി ഋതബ്രത; തരംതാഴ്ത്താൻ അനുവദിക്കില്ലെന്ന് MLA-മാർ
തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞ്, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ അറുപതോളം എംഎൽഎമാർ ചേർന്ന് രൂപീകരിച്ച വിമത ഗ്രൂപ്പിൽ വിള്ളലുകൾ വീണുതുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ പ്രതിപക്ഷ നേതാവായ ഋതബ്രത, മമതയെ 'മുഖ്യ ഉപദേശക' എന്ന പദവിയിലേക്ക് 'ഒതുക്കിയതിൽ' വിമത ക്യാമ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
വ്യാഴാഴ്ച ഋതബ്രത നടത്തിയ യോഗത്തിന് ശേഷമാണ് ഈ ഭിന്നത പരസ്യമായത്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തൃണമൂലിന്റെ നേതാവായി മമത തന്നെ തുടരണമെന്നാണ് ഒരുകൂട്ടം എംഎൽഎമാർ വാദിക്കുന്നത്. അവരുടെ പദവി താഴ്ത്തിയാൽ തങ്ങൾ പാർട്ടി വിടും എന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. ബുധനാഴ്ച പ്രതിപക്ഷ നേതാവായി അധികാരമേറ്റതിന് ശേഷം, തൃണമൂൽ വിഭജിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഋതബ്രത മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
സ്പീക്കർക്ക് നൽകിയ കത്തിൽ മമതയാണ് പാർട്ടി അധ്യക്ഷയെന്ന് വിമത സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ മമത ഒരു 'ഉപദേശക' ആയി പ്രവർത്തിക്കണമെന്ന ഋതബ്രതയുടെ നിർദ്ദേശമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. 'ഈ പ്രതിപക്ഷ മുന്നണിയുടെ മുഖ്യ ഉപദേശകയായിരിക്കാൻ ഞങ്ങൾ മമത ബാനർജിയോട് അഭ്യർത്ഥിക്കും.' എന്നാണ് ഋതബ്രത പറഞ്ഞത്.
1998-ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് പാർട്ടി കെട്ടിപ്പടുത്ത മമതയോട് ഇപ്പോഴും കൂറ് പുലർത്തുന്ന നിരവധി എംഎൽഎമാർ വിമത ക്യാമ്പിലുണ്ട്. യഥാർത്ഥത്തിൽ, വിമത എംഎൽഎമാർക്ക് മമതയോടായിരുന്നില്ല എതിർപ്പ്; മറിച്ച് അവരുടെ അനന്തരവനും പാർട്ടി അധ്യക്ഷനുമായ അഭിഷേക് ബാനർജിയോടും അദ്ദേഹത്തിന്റെ നേതൃശൈലിയോടുമായിരുന്നു.
ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കുന്ന കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടത് അഭിഷേകിനെതിരെയുള്ള എംഎൽഎമാരുടെ അമർഷം വർധിപ്പിച്ചു. 60 എംഎൽഎമാർ നേതൃത്വത്തിനെതിരെ കലാപം ഉയർത്തിയെങ്കിലും, പലർക്കും മമതയുമായുള്ള വൈകാരിക ബന്ധം ഉപേക്ഷിക്കാൻ താല്പര്യമില്ല എന്നാണ് വിവരം.