ശബരിമല സ്വർണക്കൊള്ള: ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി

 

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സ്വർണ വ്യാപാരി ബെല്ലാരി ​ഗോവർദ്ധന്റെ ജാമ്യഹർജി തളളി കൊല്ലം വിജിലൻസ് കോടതി. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ശബരിമല സ്വർണക്കൊളള കേസിൽ ഗോവർദ്ധൻ അറസ്റ്റിലായത്.

അതേ സമയം, സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിച്ചു.

41ാം ദിവസമാണ് തന്ത്രി ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങൾ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞിരുന്നത്.