മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ്

 

 

മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമികമായ ഉത്തരവാദിത്തമേറ്റെടുത്ത് മാണി സി. കാപ്പൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും, മുൻകാലങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സമാന സാഹചര്യങ്ങളിൽ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ട്. ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജി.എസ്.ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള കേസ് അന്വേഷിക്കാൻ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരിമിതികളുണ്ട്. മുഖ്യമന്ത്രിക്ക് വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കേസ് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ തയ്യാറാകണം.

കാന്തപുരം വിവാദത്തിൽ ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവനകളെ മുഖ്യമന്ത്രി വളരെ വൈകിയാണ് തള്ളപ്പറഞ്ഞത്. 'മതമാണ് പ്രശ്നം' എന്ന് പ്രസ്താവന നടത്തിയയാളെ വരെ മന്ത്രിസഭയിൽ എടുത്ത വ്യക്തിയാണ് മുഖ്യമന്ത്രി. കാന്തപുരത്തെ പണ്ഡിതനായി കാണുന്ന പാണക്കാട് തങ്ങൾ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദ് പ്രസ്താവന നടത്തിയപ്പോൾ അതിനെ തള്ളിപ്പറയുകയാണ് ചെയ്തത്. കല്ലറങ്ങാട്ട് പിതാവ് പണ്ഡിതനല്ലേയെന്നും ഈ വിഷയത്തിലെ ലീഗിന്റെ ഇരട്ടത്താപ്പിനോട് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണെന്നും ഷോൺ ജോർജ് ചോദിച്ചു. നാട്ടിലെ പെൺകുട്ടികൾക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ ബി.ജെ.പി. മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.