സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരം

 

ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായി. രാവിലെ 10.30-ന് കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 12.05-ഓടെ അഗത്തിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 'ട്വിന്‍ ഓട്ടര്‍' സീപ്ലെയിന്‍ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. 20 യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാവുന്ന വിമാനത്തില്‍ എട്ടുപേരുമായാണ് ആദ്യ യാത്ര നടത്തിയത്. മൂന്ന് ദിവസങ്ങളിലായി അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ച് 12 പരീക്ഷണ സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.